Sunday, 16 November 2025

വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍

 



തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍


വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍

തിരുവനന്തപുരം: ജര്‍മ്മനിയിലേക്കുള്ള വിസ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ തിരുവനന്തപുരത്ത് വിസ ക്യാമ്പുകള്‍ നടത്തുന്നത് പരിഗണിക്കുമെന്ന് ബാംഗ്ലൂരിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സലും വിസാ വിഭാഗം മേധാവിയുമായ ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. ജിടെക്കിന്‍റേയും ടെക്നോപാര്‍ക്കിലെ മറ്റ് കമ്പനികളുടേയും പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച അദ്ദേഹത്തെ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)സ്വീകരിച്ചു.

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സലും ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം, ജിടെക് സെക്രട്ടറിയും തിരുവനന്തപുരം ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവരും സന്നിഹിതരായി.

യുഎസ്ടി ഗ്ലോബല്‍, ക്വസ്റ്റ് ഗ്ലോബല്‍, അലയന്‍സ് സര്‍വീസസ്, ആക്സിയ, ഡിസ്പേസ്, ടാറ്റ എല്‍ക്സി, സണ്‍ടെക് എന്നിവയുള്‍പ്പെടെ 15 കമ്പനികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ജര്‍മ്മന്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ് (വിഎഫ്എസ് ) സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു.

തലസ്ഥാനജില്ലയില്‍ ഒരു വിസ സെന്‍റര്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റിന് അറിയാമെന്ന് ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു വിസ സെന്‍റര്‍ പുനഃസ്ഥാപിക്കാനെടുക്കുന്ന സമയപരിധിയെക്കുറിച്ച്  ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഒന്ന്-രണ്ടു മാസങ്ങളുടെ ഇടവേളകളില്‍ വിസ ക്യാമ്പ് നടത്താനാകും. വിസയ്ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന്‍ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും.

കേരളത്തിനും ജര്‍മ്മനിക്കുമിടയില്‍ വിവിധ ബിസിനസ്- സാംസ്കാരിക മേഖലകളില്‍ സമാന താല്പര്യവും ശക്തമായ ബന്ധമുണ്ട്. ജര്‍മ്മന്‍ വിസ അപേക്ഷകള്‍ക്കായി സംഘടനകളില്‍ നിന്നുള്ള ഡിജിറ്റല്‍ ലെറ്ററുകളും ഡിജിറ്റല്‍ ഒപ്പുകളും അംഗീകരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്ന് പ്രതിമാസം കുറഞ്ഞത് 250-300 ജര്‍മ്മന്‍ വിസ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ക്കായി കൊച്ചി വരെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്ത് ഒരു ജര്‍മ്മന്‍ വിഎഫ്എസ് സെന്‍റര്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരിയില്‍ ഇടയ്ക്കിടെ വിസ ക്യാമ്പുകള്‍ നടത്താനുള്ള ആശയത്തെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിന് ഇക്കാര്യത്തില്‍ ആതിഥേയത്വം വഹിക്കാനാകും. ഇവി, ഇലക്ട്രോണിക്സ് & സെമികണ്ടക്ടറുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, എവിജിസി, സൈബര്‍ സുരക്ഷ, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിവിധ സാങ്കേതിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളും മികച്ച വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുമുള്ള നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ടെക്നോപാര്‍ക്കിലെ പല കമ്പനികള്‍ക്കും ജര്‍മ്മനിയില്‍ ബിസിനസ്സ് ബന്ധങ്ങളുണ്ട്. തിരുവനന്തപുരത്ത് ഒരു വിഎഫ്എസ് കേന്ദ്രത്തിനായുള്ള ടെക്കികളുടെ അഭ്യര്‍ത്ഥന കോണ്‍സുലേറ്റ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഏജന്‍റിക് എഐ യില്‍ ശില്പശാല: നവംബര്‍ 29 ന് ടെക്നോപാര്‍ക്കില്‍

പ്രതിധ്വനി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടെക്നോപാര്‍ക്കിലെ
പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ക്ഷേമ-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടും സംയുക്തമായി ഏജന്‍റിക് എഐ' വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന സൗജന്യ ശില്പശാലയില്‍ ടെക്നോപാര്‍ക്കിലെ പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം.

ലക്ഷ്യങ്ങളെ പിന്തുടരാനും തീരുമാനങ്ങളെടുക്കാനും പുറംലോകവുമായി സംവദിക്കാനും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാനും സഹായകമായ നൂതന നിര്‍മ്മിതബുദ്ധി സംവിധാനമാണ് ഏജന്‍റിക് എഐ. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവം ലഭ്യമാക്കാന്‍ ശില്പശാല ലക്ഷ്യമിടുന്നു.

സീനിയര്‍ എഐ ഡെവലപ്പര്‍മാരായ ടിറ്റു എ, അലക്സ് വി അജിത് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കും. അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍, പ്രായോഗിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ ശില്പശാല ശ്രദ്ധ കേന്ദ്രീകരിക്കും. പ്രായോഗിക സെഷനില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് തത്സമയ പ്രായോഗിക പ്രവര്‍ത്തനങ്ങളും ഡെമോകളും ലഭ്യമാക്കും. ടെക്കികള്‍ക്ക് സഹപ്രൊഫഷണലുകളുമായി ഇടപഴകാനും എഐ യുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും ശില്പശാല സഹായകമാകും..

എ ഡബ്ളിയു എസ്, എഐ ആന്‍റ് എംഎല്‍, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ പുതുതലമുറ മേഖലകളില്‍ കരിയര്‍ അധിഷ്ഠിത പരിശീലനം നല്കുന്ന പ്രമുഖ സ്ഥാപനമാണ് ടെക്ബൈഹാര്‍ട്ട് ട്രിവാന്‍ഡ്രം.

രജിസ്ട്രേഷന്: https://www.yepdesk.com/agentic-ai-workshop


ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിന്‍റെ (ഡിപിഐഐടി) )വാണിജ്യ പരിഷ്കരണ കര്‍മ്മപദ്ധതി (ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ -ബിആര്‍എപി) പ്രകാരം പുറത്തിറക്കിയ 2024-ലെ ദേശീയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗുകളില്‍ കേരളം വീണ്ടും ടോപ്പ് അച്ചീവര്‍ പദവി നേടി. രാജ്യത്ത് വ്യവസായരംഗത്ത് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതും നിക്ഷേപ സൗഹൃദ നടപടികള്‍ എടുക്കുന്നതുമായ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനമുറപ്പിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ഉദ്യോഗ് സമാഗം 2025- പരിപാടിയില്‍ വെച്ചാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തിന്‍റെ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന് പുരസ്കാരം സമ്മാനിച്ചു. ഈ മൂല്യനിര്‍ണ്ണയത്തില്‍ 70% നിക്ഷേപകരുടെ നേരിട്ടുള്ള പ്രതികരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബാക്കി 30 ശതമാനം നടപ്പാക്കിയ പരിഷ്കരണങ്ങള്‍ക്കും നല്‍കും.

പരിഷ്കരണ നിര്‍വഹണ സ്കോറില്‍ കഴിഞ്ഞ കൊല്ലത്തെ 91% ഇത്തവണ 99.1% ലേക്കെത്തിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ഇതു വഴി 'ഫാസ്റ്റ് മൂവേഴ്സ്' വിഭാഗത്തിലാണ് കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയത്. മെച്ചപ്പെട്ട ഭരണനിര്‍വഹണം, കാര്യക്ഷമവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയില്‍ കേരളം തുടര്‍ന്നു വരുന്ന നടപടികളുടെ അംഗീകാരമാണ് ഈ നേട്ടം.

വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടത്തിയ ഏകോപന ശ്രമങ്ങളുടെ ഫലമാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ നേട്ടം. സ്ഥിരമായ ടീം വര്‍ക്ക്, സമയബന്ധിതമായ നവീകരണ നടപടികള്‍, പരിഷ്കരണങ്ങളിലെ സുസ്ഥിരത എന്നിവയുടെ ഫലമാണ് ഇതിലൂടെ ലഭിച്ചത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം, നിയമങ്ങളിലെ പ്രായോഗിക ഇളവുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ നയങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.

വര്‍ഷം തോറുമുള്ള മികച്ച പ്രകടനം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മള്‍ട്ടിനാഷണല്‍ സംരംഭങ്ങള്‍ മുതല്‍ പ്രാദേശിക എംഎസ്എംഇ സംരംഭകര്‍ വരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന സമഗ്രമായ വ്യാവസായിക വളര്‍ച്ചയുടെ മാതൃകയാണ് സംസ്ഥാനം സൃഷ്ടിക്കുന്നത്.


ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026: ഇന്ത്യയുടെ തൊഴിൽക്ഷമത 56.35 ശതമാനത്തിലെത്തി

ആഗോള വിദ്യാഭ്യാസം, ടാലന്റ് സൊലൂഷൻസ് എന്നീ രംഗങ്ങളിലെ പ്രമുഖ സംഘടനയായ ഇ ടി എസ്, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഗ്ഡ് എന്നിവയുടെ സഹകരണത്തോടെ പുറത്തിറക്കിയ ഇന്ത്യ സ്കിൽസ് 2006 റിപ്പോർട്ട് രാജ്യത്തിന്റെ തൊഴിൽക്ഷമതയുടെ വളർച്ച 56.35 ശതമാനത്തിലെത്തിയതായി വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ തൊഴിൽക്ഷമതാ നിരക്ക് 2025-ലെ 54.81 ശതമാനത്തിൽ നിന്ന് 202-ൽ 56.35 ശതമാനമായി ഉയർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, ഡിജിറ്റൽ പരിജ്ഞാനം, ആഗോള തൊഴിൽമേഖലയിലെ മാറ്റങ്ങൾ എന്നിവ  “സ്കിൽ-ഫസ്റ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിർണായക മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ലോക തൊഴിൽ വിപണിയിൽ ഇന്ത്യയുടെ വർധിച്ച പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ഭാവിയിലെ തൊഴിൽരീതിയെ മാറ്റിമറിക്കുന്ന സമാന്തര ശക്തിശക്തി ഇന്ത്യയിൽ നിന്നാണ് രൂപംകൊള്ളുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായി വീബോക്സ് ഇ.ടി.എസ്. സി.ഇ.ഒ.യും ഇന്ത്യ സ്കിൽസ് റിപ്പോർട്ടിന്റെ മുഖ്യസംഘാടകനുമായ നിർമൽ സിംഗ് പറഞ്ഞു.


ചരിത്രമായി 'ഡ്രോപ്‌സ് ഓഫ് ഹോപ് 3.0'; ഫെഡറൽ ബാങ്കിന്റെ ദേശീയ രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റർ രക്തം !

കൊച്ചി:  108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി നടത്തിയ 'ഡ്രോപ്‌സ് ഓഫ് ഹോപ് 3.0' രക്തദാനയജ്ഞത്തിലൂടെ  80 ലക്ഷം മില്ലിലിറ്റർ രക്തം സമാഹരിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സൺഷൈൻ, രാജ്യത്തെ 312 ഇടങ്ങളിൽ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് ഇത്രയും രക്തം ശേഖരിച്ചത്. ഏകദേശം 70,284 ജീവനുകൾ രക്ഷിക്കാൻ പര്യാപ്തമായ അളവാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫെഡറൽ ബാങ്ക് രാജ്യവ്യാപക രക്തദാന യജ്‌ഞം സംഘടിപ്പിക്കുന്നത്.

ബാങ്കിങ് പ്രവർത്തനങ്ങൾക്കുപരി സമൂഹത്തിനാകെ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്ന ഫെഡറൽ ബാങ്ക് സ്ഥാപകന്റെ കാഴ്ചപ്പാടിനോടുള്ള ആദരവായാണ് ഡ്രോപ്‌സ് ഓഫ് ഹോപ് 3.0 സംഘടിപ്പിച്ചതെന്ന് ഫെഡറൽ ബാങ്ക് ചീഫ് എച്ച് ആർ ഓഫീസർ രാജനാരായണൻ എൻ പറഞ്ഞു. രക്തദാനത്തിൽ അണിചേർന്നവരിൽ  82 ശതമാനവും പൊതുജനങ്ങളാണെന്നത് ഫെഡറൽ ബാങ്കിന് സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 17,607 പേരാണ് രക്തദാനം നടത്തിയത്. രക്തദാനയജ്ഞത്തിന്റെ   ആദ്യ എഡിഷനെ അപേക്ഷിച്ച് പതിമൂന്നര ഇരട്ടി ആളുകളാണ് ഇത്തവണ പങ്കെടുത്തത്






No comments:

Post a Comment

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി

  കൊച്ചി :  യഥാർത്ഥ   പാലും ,  ക്രീമും   ഉപയോഗിച്ച്   നിർമ്മിച്ച   ഐസ്ക്രീമുകളുടെ   മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ   ...